വന്ദേഭാരത്: ഭക്ഷണത്തിന് ഈടാക്കുക 65 മുതല്‍ 350 രൂപവരെ, ഭക്ഷണം ഉള്‍പ്പെടുത്താതെയും ടിക്കറ്റ് എടുക്കാം

വന്ദേഭാരത് തീവണ്ടിയിൽ ചുരുങ്ങിയ യാത്രാടിക്കറ്റിനൊപ്പം ലഭിക്കുന്നത് 65 രൂപയുടെ ഭക്ഷണം. മുഴുവൻസമയ യാത്രക്കാരന് 350 രൂപയുടെ ആഹാരം വണ്ടിക്കുള്ളിൽ കിട്ടും. ഒരേ ദൈർഘ്യമുള്ള യാത്രയാണെങ്കിലും ചെയർകാർ, എക്സിക്യുട്ടീവ് കാർ എന്നിവയിൽ ഭക്ഷണത്തിന് വ്യത്യസ്ത നിരക്കാണ്. ചെയർകാറിൽ ചുരുങ്ങിയ ദൂരത്തെ യാത്രയ്ക്ക് 65 രൂപയുടെയും എക്സിക്യുട്ടീവ് ക്ലാസിൽ 105 രൂപയുടെയും ആഹാരം നൽകും. ദീർഘയാത്രയായ കാസർകോട്-തിരുവനന്തപുരം റൂട്ടിൽ 290 രൂപയുടെ ഭക്ഷണം ഐ.ആർ.സി.ടി.സി. നൽകും. എക്സിക്യുട്ടീവ് ക്ലാസിൽ ഇതിന് 350 രൂപ വരും. ഇതിൽ ജ്യൂസ് അടക്കമുള്ള മെനു അധികമുണ്ടാവും.വന്ദേഭാരതിൽ പാൻട്രി കാർ ഇല്ല. ആഹാരം ബേസ് സ്റ്റേഷനുകളിൽനിന്ന് എത്തിക്കും. ചൂട്, തണുപ്പ് ആവശ്യമായ ആഹാരം വണ്ടിക്കുള്ളിലെ അറകളിൽ സൂക്ഷിക്കും. ആവശ്യമായ വെള്ളവും വിതരണം ചെയ്യും. ഭക്ഷണം ഉൾപ്പെടുത്താതെയും ടിക്കറ്റ് എടുക്കാം. വെള്ളവും ഒരു പത്രവും എല്ലാ യാത്രക്കാരനും ലഭിക്കും. ലോക്കോ പൈലറ്റുമാർക്കും ഭക്ഷണം വേണമെങ്കിൽ പണം നൽകേണ്ടിവരും.

മെനു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെന്നൈയിൽ ഓടുന്ന വന്ദേഭാരതിന് തുല്യമായിരിക്കും. ചെന്നൈ-മൈസൂരു വന്ദേഭാരതിൽ പുലർച്ചെ 5.50-ന് ചായ/കാപ്പി-ബിസ്കറ്റ്. പിന്നീട് പ്രഭാതഭക്ഷണം- ഇഡ്ഡലി, വട തുടങ്ങിയവ. നോൺ വെജ് വിഭാഗത്തിൽ ബ്രഡ് ഓംലെറ്റ്, കട്ലറ്റ് മുതലായവ. പിന്നീട് ഒരു കൂൾ ഡ്രിങ്ക്സ്, ഉച്ചയ്ക്കുശേഷമുള്ള യാത്രയിൽ വൈകീട്ട് ചായ/കാപ്പി-ബിസ്കറ്റ്. രാത്രി ലഘുഭക്ഷണം