പാഠ്യപദ്ധതി പരിഷ്കരണം: പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് ചേർന്ന് സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലേക്കായി തയ്യാറാക്കിയ 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. 2 കോടി 9 ലക്ഷം ടെക്സ്റ്റ് അച്ചടിക്കും. 2007 ന് ശേഷം ആദ്യമായാണ് സമഗ്ര പരിഷ്കരണത്തോടെ പാഠപുസ്തകം പുറത്തിറങ്ങുന്നത്. പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പും പ്രസിദ്ധീകരിക്കും. 5 മുതൽ 10 വരെ ക്ലാസുകളിൽ തൊഴിൽ വിദ്യാഭ്യാസം നൽകും. കുട്ടിയുടെ പഠനത്തോട് രക്ഷിതാവിൻ്റെ സമീപനം എന്താകണം എന്ന് വ്യക്തമാക്കുന്ന കൈപ്പുസ്തകം രക്ഷകർത്താക്കൾക്ക് നൽകും. രാജ്യത്ത് ആദ്യമായാണ് ഇത്. പാഠപുസ്തകങ്ങളിൽ കുട്ടികൾ വരച്ച ചിത്രങ്ങളും ഉൾക്കൊള്ളുന്നുവെന്നത് ഇത്തവണത്തെ സവിശേഷതയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ദേശീയതലത്തിൽ തന്നെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്ന സംസ്ഥാനം കേരളമാണെന്നും വിദ്യാഭ്യസന്ത്രി പറഞ്ഞു. അക്കാദമിക രംഗത്തും അല്ലാതെയും ജനാധിപത്യ വിരുദ്ധമായ നടപടികൾ രാജ്യത്ത് സംഭവിക്കുമ്പോൾ അതിനെ അക്കാദമികമായി ചെറുക്കാൻ നാം ശ്രമിച്ചിട്ടുണ്ട്. അത് തുടരുകതന്നെ ചെയ്യും. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പരിഷ്‌കരണ പ്രവർത്തനങ്ങളാണ് കേരളം പിന്തുടരുക എന്ന് തുടക്കം മുതൽ തന്നെ നാം പ്രഖ്യാപിച്ചതാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്. അത് കുട്ടികൾ ഉൾക്കൊള്ളാനാവശ്യമായ പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയിലുണ്ടാകും. അടുത്ത അധ്യയന വർഷത്തിനായി സ്‌കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ പുതിയ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. എല്ലാ പുസ്തകങ്ങളിലും മലയാളം അക്ഷരമാലയുണ്ടാകും