കെ-ഫോണിന് കേന്ദ്രാനുമതി
സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോണ്) അടിസ്ഥാനസൗകര്യ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി- 1 ലൈസൻസ് കേന്ദ്ര സർക്കാർ അനുവദിച്ചു.
ഇതുസംബന്ധിച്ചു കേന്ദ്ര ടെലി കമ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറങ്ങി. ഇതോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്ക് പ്രവർത്തനാനുമതിയായി. പദ്ധതിക്കുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണെന്ന പ്രഖ്യാപനമാണ് എൽഡിഎഫ് സർക്കാരിന്റെ കെ-ഫോണ് പദ്ധതി.
അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടുകൂടിയും പരമാവധി പേർക്ക് ലഭ്യമാക്കുന്നാതാണ് പദ്ധതി.
കേന്ദ്ര ടെലി കമ്യൂണിക്കേഷൻ വകുപ്പിന്റെ ഒൗദ്യോഗിക രജിസ്ട്രേഷൻ പ്രകാരം കെ-ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ്വർക്ക് ശൃംഖല, മറ്റ് അവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയാറാക്കാനും നിലനിർത്താനും അറ്റകുറ്റപ്പണികൾ നടത്താനുമാകും. ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്ക്കോ ലീസിനോ നൽകാനും അല്ലെങ്കിൽ വിൽക്കാനുമുള്ള അധികാരമുണ്ടാകും.