കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 29ന് തുറക്കും; നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം• കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബര്‍ 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങില്‍ അധ്യക്ഷനായി നിശ്ചയിച്ചിരിക്കുന്നത് മുഖ്യമന്ത്രിയെയാണ്.

2018 ഡിസംബറിലാണ് പാതയുടെ നിർമാണം തുടങ്ങിയത്. രണ്ടുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. നവംബർ 15ന് പാത ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞതനുസരിച്ച് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചെങ്കിലും തുറന്നില്ല. നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാന്‍ ദേശീയപാത അതോറിറ്റി കാത്തിരുന്നതാണ് തുറക്കുന്നത് വൈകാൻ കാരണമെന്നാണ് വിവരം. പാത തുറക്കാന്‍ നേരത്തേ സജ്ജമായിരുന്നെന്നാണ് കരാറുകാർ പറയുന്നത്. പാത തുറന്നാലേ സര്‍വീസ് റോഡ് പൂര്‍ത്തിയാക്കാനാവൂ.

45,515 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലുമാണ് നവംബർ 29ന് നിശ്ചയിച്ചിരിക്കുന്നത്. കുതിരാന്‍ തുരങ്കപാത ഉള്‍പ്പെടുന്ന വടക്കാഞ്ചേരി–മണ്ണൂത്തി ആറുവരി പാതയും കഴക്കൂട്ടം എലിവേറ്റഡ് പാതയുമാണ് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. ഒപ്പം ദേശീയപാത അതോറിറ്റിയുടെ 13 പദ്ധതികളുടെ തറക്കല്ലിടലും നടക്കും.