കോട്ടയത്ത് മൂന്നിടത്തു പക്ഷിപ്പനി; 15 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ഇറച്ചി വിൽപ്പന നിരോധിച്ചു
കോട്ടയം: ജില്ലയിൽ മൂന്നിടത്തു പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയാണ് ഇക്കാര്യം അറിയിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ 15 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ മുട്ട, ഇറച്ചി വിൽപ്പന മൂന്നു ദിവസത്തേക്ക് നിരോധിച്ചു. പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.
രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 7400 പക്ഷികളെ മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ ദയാവധം ചെയ്തു സംസ്കരിക്കും.
വൈക്കം,കോട്ടയം, ഏറ്റുമാനൂർ എന്നീ നഗരസഭകൾ, വെച്ചൂർ, കുറുപ്പുന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടിവി പുരം, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വിൽപ്പനയും കടത്തലും (ഡിസംബർ 23 മുതൽ) മൂന്നുദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.