കോണ്‍ഗ്രസിന് പ്രതികാരം ചോദിക്കേണ്ടിവരും; നാളെ സംസ്ഥാന വ്യാപക കരിദിനം: കെ സുധാകരന്‍

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു അക്രമവും ഉണ്ടായിട്ടില്ല. ആരെയും ആക്രമിച്ചിട്ടില്ല. ഒരു ഓഫിസും തല്ലി തകര്‍ത്തിട്ടില്ല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ. അത് ഉപയോഗിച്ചാല്‍ തെറ്റാണോയെന്ന് കെ സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് നാളെ കരിദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ രണ്ടു കുട്ടികളെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. ചെവിയിലൂടെയും മൂക്കിലൂടെയും രക്തം വന്നു. സ്കാന്‍ ചെയ്യുകയാണ് മെഡിക്കല്‍ കോളജില്‍. അത്രയേറെ പരിക്കുണ്ട്. അത് ചെയ്തിരിക്കുന്നത് ഇ പി ജയരാജന്‍ നേരിട്ടാണ്. ആദ്യത്തെ ആക്രമണമുണ്ടായത് എല്‍ഡിഎഫ് കണ്‍വീനറിന്റെ ഭാഗത്തുനിന്നാണ്. കയ്യാങ്കളി കളിച്ചത് ജയരാജനാണ്.
ജയരാജന്‍ ഞങ്ങളുടെ കുട്ടികളെ തല്ലിയപ്പോള്‍ പൊളിക്കാന്‍ പറ്റുന്ന സിപിഎം ഓഫിസുകള്‍ തിരുവനന്തപുരത്തില്ലേ?. കെപിസിസി ഓഫിസില്‍ വന്ന് ആക്രമണം കാണിച്ചത് സിപിഎം ആണ്. അപ്പോള്‍ ആരുടെ ഭാഗത്താണ് ആക്രമണം. ജനം വിലയിരുത്തണം. ഞങ്ങളുടെ കുട്ടികളെ ബൂട്ടിട്ട് ചവിട്ടിയിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസിന് പ്രതികാരം ചോദിക്കേണ്ടിവരും. ചെറുപ്പക്കാരുടെ വികാരമാണ്. തടഞ്ഞു നിര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. അവരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ലെന്ന് അദ്ദേഹം പറഞ്ഞു. ഓഫിസ് പൊളിക്കാനാണ് നിങ്ങള്‍ തുടങ്ങുന്നതെങ്കില്‍ ഞങ്ങള്‍ക്കും യുദ്ധ പ്രഖ്യാപനം നടത്താം. എത്ര ഓഫിസ് നിങ്ങള്‍ പൊളിക്കുമോ അത്രയും ഓഫിസ് ഞങ്ങളും പൊളിക്കാം. പക്ഷേ അതൊന്നും ജനാധിപത്യപരമായ മറുപടിയല്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ അന്തസ്സല്ല. അതിനു പിന്നാലെ പോകാന്‍ ഞങ്ങൾ തയ്യാറല്ല. സിപിഎം അക്രമവുമായി മുന്നോട്ടുപോയാല്‍ പ്രതിരോധിക്കേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം കെപിസിസി ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറിയുമായ ഷിജുഖാന്റെ നേതൃത്വത്തിലായിരുന്നു. ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനത്തിൽ നിന്ന് പ്രവർത്തകർ കെപിസിസി ഓഫിസിന് നേരെ ആക്രമണം അഴിച്ചുവിടുന്നത് ശ്രദ്ധയിൽ പെട്ടെങ്കിലും പിന്തിരിപ്പിക്കാൻ ശ്രമിക്കാതെ മുന്നോട്ട് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.