ശ്രീറാം വെങ്കിട്ടരാമൻ പുറത്തേക്ക് 

,മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറുടെ സ്ഥാനത്തുനിന്ന് നീക്കിയ സർക്കാർ നടപടി സംസ്ഥാനമെങ്ങും അലയടിച്ച പ്രതിഷേധം കണക്കിലെടുത്ത്. പത്രപ്രവർത്തക യൂണിയൻ മുതൽ കേരള മുസ്ലിം ജമാഅത്ത് വരെ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ നീക്കിയത്. സിവിൽ സർവീസിന്റെ ഭാഗമായ ഉദ്യോഗസ്ഥർക്ക് ഓരോ സമയത്തും ഓരോ ചുമതല നൽകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കാൻ 2028വരെ സമയമുണ്ടെന്നിരിക്കെ ധൃതിപ്പെട്ടെടുത്ത തീരുമാനം കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. സോഷ്യൽമീഡിയയിലെ ഇടതുപ്രൊഫൈലുകളും തീരുമാനത്തിനെതിരെ രംഗത്തെത്തി. പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ 14 ജില്ലകളിലും പ്രതിഷേധ പ്രകടനം നടത്തി. 

കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തു. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറാമിൻ്റെ നിയമനത്തിനത്തിനെതിരെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പി വി അൻവർ എംഎൽഎ, കാരാട്ട് റസാഖ് എന്നിവർ അടക്കം മലബാറിലെ ഇടതുനേതാക്കളും നിയമനത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചു. ശ്രീറാമിനെതിരെ സിപിഎം നേതാവ് എംഎം മണി നേരത്തെ നടത്തിയ പ്രസ്താവനകൾ പ്രതിപക്ഷമടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീറാമിനെ സ്ഥാനത്ത് നിലനിർത്തുന്നത് ധാർമികമായി ശരിയല്ലെന്ന് അഭിപ്രായം ശക്തമായതോടെയാണ് മാറ്റാൻ തീരുമാനിച്ചത്.