ജാതി തിരിച്ച് കായിക ടീം; വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജാതി തിരിച്ച് കായിക ടീം ഉണ്ടാക്കുന്നുവെന്ന് ആരോപണം. മേയറുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെയാണ് വ്യാപക വിമർശനം ഉയർന്നത്. കായിക രംഗത്ത് ജാതി തിരിച്ച് ടീമുണ്ടാക്കുന്നത് ഇന്നേവരെയുണ്ടാകാത്ത കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
എസ്.സി. എസ്.ടി. അല്ലാത്തവർ എല്ലാവരും ഒരു ടീമിൽ. എസ്.സി. എസ്.ടിക്കാർ മാത്രം വേറെ ടീമിൽ എന്നിങ്ങനെ വേർതിരിക്കുന്നത് വിചിത്ര നടപടിയാണന്നുമുള്ള കമന്റുകളാണ് മേയറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴിൽ നിറഞ്ഞത്. ഇത് സി.പി.എം. മോഡൽ പുരോഗമനമാണെന്ന പരിഹാസവും ഉയർന്നു. നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്കും അവരുടെ ജാതിയിലേക്കും പടരുന്നു, ജാതീയതയും വർഗീയതയ്ക്കുമെതിരെ വിപ്ലവം പറയുന്നവരിൽ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും ആളുകൾ പ്രതികരിച്ചു.
മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം.
നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാർഥ്യമാവുകയാണ്. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സെലക്ഷൻ ക്യാമ്പ് സന്ദർശിച്ചു. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക.
ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ്.സി. /എസ്.ടി. വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. ഇവർക്കാവശ്യമായ പരിശീലനം നഗരസഭ നൽകുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിനുവേണ്ടി കായിക താരങ്ങളുമായും, കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്പോർട്സ് കൗൺസിൽ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുമായും ഉടൻ ചർച്ച നടത്തും. തുടർന്ന് ബൃഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും. നമ്മുടെ കുട്ടികളുടെ കായികമായ കഴിവുകളെ കണ്ടെത്തി അവർക്ക് എല്ലാവിധ പിന്തുണയും നൽകി നാടിന്റെ അഭിമാനങ്ങളായി അവരെ മാറ്റി തീർക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാവശ്യമായതെല്ലാം നഗരസഭ ചെയ്യാൻ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് പരിശീലനം നൽകി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം രൂപീകരിക്കുക എന്നതാണ് ആശയമെന്ന് സൂചിപ്പിച്ച് പുതിയ ഫെയ്സ്ബുക്ക് പോസ്റ്റും മേയർ ഇട്ടിട്ടുണ്ട്.