അവധി പ്രഖ്യാപിക്കാന്‍ വൈകി; എറണാകുളം കളക്ടർക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

കൊച്ചി: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ എറണാകുളം കളക്ടര്‍ രേണു രാജിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ പരാതി.നടപടി ആവശ്യപ്പെട്ട് ബൈജു നോയല്‍ എന്ന രക്ഷിതാവാണ് പരാതി നല്‍കിയത്. ഉത്തരവിലെ ആശയക്കുഴപ്പം പകുതി കുട്ടികള്‍ക്ക് അധ്യായനം നഷ്ടമാക്കിയതായി പരാതിയില്‍ പറയുന്നു.അവധി പ്രഖ്യാപനത്തില്‍ എറണാകുളത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പ്രതികരിച്ചു. ഇക്കാര്യത്തെക്കുറിച്ച്‌ അന്വേഷിക്കും. സാഹചര്യം നോക്കി അവധി നേരത്തെ പ്രഖ്യാപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെ വൈകി അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ നടപടിയില്‍ പ്രതിഷേധം രൂക്ഷമായിരുന്നു. രാവിലെ 8. 25 ഓടു കൂടിയാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതിനോടകം ഒട്ടുമിക്ക സ്‌കൂളുകളിലേയും കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോയിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലെ കമന്റ് ബോക്‌സ് നിറയെ അവധി പ്രഖ്യാപനത്തില്‍ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്.

‘കളക്ടറെന്താ ഉറങ്ങിപ്പോയോ? ഉത്തരവാദിത്വമില്ലാത്ത കളക്ടര്‍ തുടങ്ങിയ നിരവധി കമന്റുകളാണ് രേണു രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം മഴ കുറഞ്ഞതിനെ തുടര്‍ന്ന് ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് മാത്രമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇന്നു നേരം വെളുക്കും മുമ്ബേ ജില്ലയില്‍ മഴ കനത്തതോടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും. ഒടുവില്‍ അവധി ഇല്ലെന്നു കണ്ടതോടെ വിദ്യാര്‍ത്ഥികളെ മാതാപിതാക്കള്‍ സ്‌കൂളിലേയ്ക്കയച്ചു.