ആയിരത്തിലധികം പേര്‍ അതീവ സുരക്ഷാ മേഖലയില്‍:വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍.

അതീവ സുരക്ഷാ മേഖലയില്‍ ആയിരത്തിലധികം സമരക്കാര്‍ തമ്ബടിച്ചിരിക്കുകയാണെന്നും സുരക്ഷ ഒരുക്കാതെ പദ്ധതി മുന്നോട്ട് പോകില്ലെന്നും കോടതിയെ അറിയിച്ചു. സമരത്തിന്‍റെ പേരില്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാനാകില്ലെന്ന് സര്‍ക്കാരും നിലപാടടുത്തു. ഗര്‍ഭിണികളെയും കുട്ടികളെയും മുന്‍നിര്‍ത്തിയാണ് സമരമെന്നും അതിനാല്‍ കടുത്ത നടപടികള്‍ സമരക്കാര്‍ക്കെതിരെ സ്വീകരിക്കാനികില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകള്‍ പാലിക്കാതെയുള്ള നിര്‍മ്മാണം അനുവദിക്കില്ലെന്നും ഹര്‍ജിയില്‍ എതിര്‍കക്ഷികളായ വൈദികര്‍ കോടതിയെ അറിയിച്ചു. തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കന്പിനിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി

അതേ സമയം, വിഴിഞ്ഞം തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമരസമിതി തള്ളി. മുഖ്യമന്ത്രി തീരദേശവാസികളെ പുച്ഛിക്കുകയാണെന്നും സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി അറിയിച്ചു. നേരത്തെ വിദഗ്ധ സമിതിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഹരിത ട്രിബ്യൂണല്‍ പറഞ്ഞിരുന്നു. വിദഗ്ധ സമിതി അന്ന് അദാനിക്ക് വേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും തമരസമിതി ആരോപിച്ചു. മുഖ്യമന്ത്രി സഭയില്‍ നടത്തിയ പ്രസ്താവന സ്വീകാര്യമല്ല. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വിജിലന്‍സ് കമ്മിറ്റി റിപ്പോര്‍ട്ടും പുറത്തുവിടണം. സമരം ഇതേ രീതിയില്‍ തുടരുമെന്നും ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ എ പെരേര വ്യക്തമാക്കി.

ഗോഡൗണിലെ ദുരിതം നിറഞ്ഞ ജീവിതമാണ് ഈ സമരത്തിന് കാരണം.5500 രൂപ വാടകയ്ക്ക് വേണ്ടി കൊടുത്താല്‍ ഡെപോസിറ്റ് എന്തുചെയ്യും.? കെ റെയിലിന് വേണ്ടി വീടെടുക്കുമ്ബോള്‍ മൂന്ന് മടങ്ങ് കൊടുക്കും എന്ന് പറഞ്ഞ സര്‍ക്കാരാണിത്.വലിയതുറയില്‍ 7 നിര വീടുകള്‍ പോയി. കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. പദ്ധതി നിര്‍ത്തിവെച്ച്‌ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി പഠനം നടത്തണം. മണ്ണെണ്ണ പ്രശ്നത്തില്‍ കേന്ദ്രത്തെ പഴിചാരുകയാണ് സംസ്ഥാനം.തമിഴ്നാട്ടില്‍ 25 രൂപയ്ക്ക് മണ്ണെണ്ണ കിട്ടുന്നുണ്ട്. രാഷ്ട്രീയ ഗൂഢ ശക്തി സമരത്തിന് പിന്നിലില്ല. മറ്റ് സംസ്ഥാനങ്ങള്‍ കൊടുക്കുന്ന സൗജന്യം മണ്ണെണ്ണയില്‍ കേരളം കൊടുക്കുന്നില്ല. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണം. ഹൈക്കോടതിയില്‍ നിന്ന് വ്യക്തമായ പരാമര്‍ശം ഉണ്ടായില്ല.നിര്‍മാണം നിര്‍ത്തിവെക്കാതെ സമരം അവസാനിക്കില്ലെന്നും ഫാദര്‍ യൂജിന്‍ എ പെരേര വ്യക്തമാക്കി