ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയാവുന്നോ?’; ഗുലാം നബി ആസാദിനോട് ദിഗ്‌വിജയ് സിങ്

പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ ഗുലാം നബി ആസാദിനോട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയാവുന്നോ എന്നാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ചോദ്യം. കോണ്‍ഗ്രസിനെ കുറിച്ച് ഞായറാഴ്ച ഗുലാം നബി ആസാദ് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ്‌വിജയ് സിങിന്റെ പ്രതികരണം. മതേതരത്വത്തോടുള്ള കോണ്‍ഗ്രസ് നയത്തോട് തനിക്ക് എതിര്‍പ്പില്ല. എതിര്‍പ്പ് ശോഷിച്ച സംഘടന സംവിധാനത്തോട് മാത്രമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. ‘ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് മാറിനില്‍ക്കുകയാണ്, അത് എനിക്ക് അവരുടെ മതേതരത്വ നയത്തോട് എതിര്‍പ്പുള്ളത് കൊണ്ടല്ല, സംഘടന സംവിധാനം ശോഷിച്ചതുകൊണ്ടാണ്. ഗുജറാത്തിലും ഹിമാചലിലും കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ചവെക്കണമെന്നാണ് താന്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്. ആംആദ്മി പാര്‍ട്ടിക്കൊന്നും അതിന് കഴിയില്ല’, ഗുലാം നബി ആസാദ് പറഞ്ഞു

കോണ്‍ഗ്രസില്‍ ആത്മവിശ്വാസം രേഖപ്പെടുത്തിയ അദ്ദേഹം പാര്‍ട്ടി എല്ലാവര്‍ക്കും വേണ്ടിയും ഹിന്ദു, മുസ്ലിം കര്‍ഷകര്‍ക്ക് വേണ്ടിയും നിലകൊള്ളണമെന്നും ആവശ്യപ്പെട്ടു. ആംആദ്മി പാര്‍ട്ടിക്കൊന്നും സംസ്ഥാനങ്ങളില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ പഞ്ചാബില്‍ പരാജയപ്പെട്ടു. പഞ്ചാബിലെ ജനങ്ങള്‍ ഇനി അവര്‍ക്ക് വോട്ട് ചെയ്യില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ‘ഡല്‍ഹിയെന്ന കേന്ദ്രഭരണ പ്രദേശത്തിന് മാത്രം പറ്റുന്ന ഒരു പാര്‍ട്ടിയാണ് ആംആദ്മി പാര്‍ട്ടി. അവര്‍ക്ക് പഞ്ചാബില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഗുജറാത്തിലും ഹിമാചലിലും കോണ്‍ഗ്രസിന് മാത്രമേ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയൂ. കാരണം അവര്‍ക്ക് മാത്രമേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയമുള്ളൂ’, ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു. ഈ വാക്കുകള്‍ക്ക് പിന്നാലെയാണ് ദിഗ്‌വിജയ് സിങിന്റെ ട്വീറ്റ്. ‘നന്ദി സഹോദരാ, പക്ഷെ താങ്കള്‍ കോണ്‍ഗ്രസ് വിടാനുള്ള സാഹചര്യം ഇത് വരെ മനസ്സിലായിട്ടില്ല. താങ്കള്‍ക്ക് എല്ലാം തന്നെ കോണ്‍ഗ്രസ് വിട്ടു. താങ്കള്‍ ചെയ്തത് ശരിയായില്ല. ഭാരത് ജോഡോ യാത്രക്ക് നല്ല പിന്തുണ ലഭിക്കുന്നു. താങ്കള്‍ ചേരുന്നോ’, എന്നാണ് ദിഗ്‌വിജയ് സിങിന്റെ ട്വീറ്റ്.

https://www.reporterlive.com/national/digvijaya-singh-takes-dig-at-ghulam-nabi-azad-97084?utm_source=internal-artice&utm_medium=also-read