സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം; കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍

പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. അതേസമയം, ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുതീര്‍പ്പെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.

സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. 17 ശതമാനം വളർച്ച നേടി. ദുർബല വിഭാഗങ്ങൾക്കായാണ് സംസ്ഥാനത്തിന്റെ വികസനം നയം. ലൈഫ് മിഷൻ പദ്ധതി തുടരും. നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ സംസ്ഥാനം മുൻപിലാണെന്നും ഗവർണർ പറഞ്ഞു.

സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. കുടുംബശ്രീ പദ്ധതി അഭിമാനമാണ്. വ്യവസായ മേഖലയിൽ കുതിച്ചുചാട്ടമുണ്ടായി. സാമ്പത്തിക ഫെഡറലിസം ശക്തമാക്കണമെന്നും ഗവർണർ പറഞ്ഞു. കേന്ദ്രസർക്കാരിനെ വിമർശിച്ച ഗവർണർ, സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം നടക്കുന്നുവെന്ന് പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളും ബഹുസ്വരതയും സംരക്ഷിക്കപ്പെടണം. സംസ്ഥാനങ്ങളുടെ നിയമനിർമാണ അധികാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.

ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ച നടക്കും തുടര്‍ന്ന് മൂന്നിനാണ് ബജറ്റ് അവതരണം. റിപ്പബ്ലിക് ദിനം മുതല്‍ 31 വരെ ഇടവേളയാണ്. ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. 13 മുതല്‍ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. 2023-24 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ കാലയളവില്‍ 13 ദിവസം നീക്കിവച്ചിട്ടുണ്ട്.