കെ ഫോൺ പദ്ധതി യാഥാർഥ്യമാവുന്നു

കോവിഡ് മൂലമുണ്ടായ പ്രതിബന്ധങ്ങളെ മറികടന്ന് കേരളത്തിന്റെ കെ ഫോൺ പദ്ധതി യാഥാർഥ്യമാവുകയാണ്. ഗാർഹിക ഉപഭോക്താക്കൾക്ക് കെ-ഫോൺ കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. സൗജന്യ കണക്ഷനുകൾക്ക് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവ നൽകുന്നതിനാവശ്യമായ ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്തു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കാനുള്ളതാണ് കെ-ഫോൺ എന്ന ബൃഹദ് പദ്ധതി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായും അല്ലാത്തവർക്ക് കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ള ഇൻ്റർനെറ്റ് സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
2022 ഏപ്രിൽ 28 വരെയുള്ള കണക്കുകൾ പ്രകാരം കെ ഫോൺ പദ്ധതിയുടെ 61.38% പ്രവൃത്തിയും പൂർത്തീകരിച്ചു . 8551 കി.മീ വരുന്ന ബാക്ബോൺ നെറ്റ്വർക്കിൽ 5333 കി.മീ പൂർത്തിയായി. ആക്സസ് നെറ്റ്വർക്കിന്റെ പ്രവൃത്തി 26410 കി.മീ വിഭാവനം ചെയ്തതിൽ 14133 കി.മീ പൂർത്തീകരിച്ചു. 30000 എൻ്റ് ഓഫീസുകളിൽ 17891 എണ്ണം പൂർത്തിയായി. 376 പോയിൻ്റ് ഓഫ് പ്രസൻസ് നോഡുകളിൽ (PoP) 118 എണ്ണം പൂർത്തീകരിച്ചു. നെറ്റ്വർക്ക് ഓപ്പറേഷൻ സെൻ്ററിൻ്റെ നിർമ്മാണം പൂർണ്ണമായും കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഓരോ നിയോജക മണ്ഡലത്തിലും 100 ബി.പി.എൽ കുടുംബങ്ങൾക്ക് കണക്ഷൻ. സെക്കൻ്റിൽ 10 മുതൽ 15 എംബി വരെ വേഗത്തിൽ ഒരു ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നൽകും.52,000 കിലോമീറ്റർ ദൈർഘ്യമുള്ള ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല ആവശ്യമായ കെ-ഫോൺ പദ്ധതിയുടെ മുതൽമുടക്ക് 1531 കോടി രൂപയാണ്. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട്‌ ഇൻഫോ പാർക്കിലാണ്‌ കെ ഫോൺ ശൃംഖലയുടെ നെറ്റ്‌വർക്ക്‌ ഓപ്പറേഷൻ സെന്റർ (എൻഒസി) സ്ഥാപിച്ചിരിക്കുന്നത്. കെ-ഫോൺ പദ്ധതി പൂർത്തിയാകുന്നതോടെ സാമ്പത്തികമായ വേർതിരിവുകൾ മറികടന്ന് ഇൻ്റർനെറ്റ് സേവനം എല്ലാ കുടുംബങ്ങൾക്കും നൽകാൻ സാധിക്കും. വിദ്യാഭ്യാസത്തിലും ജീവിതസൗകര്യത്തിലും തൊഴിൽ മേഖലയിലും സർവ്വോപരി നാടിൻ്റെ പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കെ-ഫോണിനു കഴിയും .

Leave a Reply