ഒരേ വസതിക്കായി വടംവലിച്ച് മൂന്ന് മന്ത്രിമാർ വരെ! ഒടുവിൽ നറുക്കുവീണത് ആർക്കൊക്കെ? യു.ഡി.എഫ് മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ പ്രഖ്യാപിച്ചു
സംസ്ഥാന ഭരണസിരാകേന്ദ്രത്തിൽ മന്ത്രിമന്ദിരങ്ങൾക്കായുള്ള വടംവലിക്ക് ഒടുവിൽ തിരശ്ശീല വീണു. പുതിയ യു.ഡി.എഫ് സർക്കാരിന്റെ ഔദ്യോഗിക വസതികൾ സംബന്ധിച്ച ചർച്ചകളിൽ വലിയ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. തലസ്ഥാനത്തെ ഏറ്റവും മികച്ച ബംഗ്ലാവുകൾ സ്വന്തമാക്കാൻ ഒരേ വസതിക്കായി മൂന്ന് മന്ത്രിമാർ വരെ അവകാശവാദമുന്നയിച്ചതോടെ കാര്യങ്ങൾ തീരുമാനിക്കുന്നത് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിരുന്നു. എന്നാൽ ഈ അനിശ്ചിതത്വങ്ങൾക്കും നീണ്ട ചർച്ചകൾക്കും ഒടുവിൽ മന്ത്രിമാർക്കുള്ള വസതികളുടെ അന്തിമ പട്ടിക ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഭരണത്തലവന്റെ ഔദ്യോഗിക വസതിയായ പ്രൗഢഗംഭീരമായ ‘ക്ലിഫ് ഹൗസിൽ’ തന്നെ താമസിക്കും. കോൺഗ്രസിന്റെ മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ഇത്തവണ ‘പമ്പ’യാണ് ലഭിച്ചിരിക്കുന്നത്. മറ്റൊരു പ്രമുഖ നേതാവായ സണ്ണി ജോസഫ് ‘അശോക’യിലേക്ക് താമസം മാറും. കെ. മുരളീധരന് ‘സാന്ദ്രം’ അനുവദിച്ചപ്പോൾ, എ.പി. അനിൽകുമാറിന് ‘കാവേരി’യും പി.സി. വിഷ്ണുനാഥിന് ‘നിലാ’യുമാണ് ഔദ്യോഗിക വസതികളായി നറുക്കുവീണത്.
മറ്റു മന്ത്രിമാരുടെ വസതികളും തിരുമാനമായിട്ടുണ്ട്. എം. ലിജുവിന് ‘അജന്ത’യും റോജി എം. ജോണിന് ‘ഗ്രേസും’ ടി. സിദ്ദിഖിന് ‘ഗംഗ’യുമാണ് അനുവദിച്ചിരിക്കുന്നത്. കെ.എ. തുളസി ‘പ്രശാന്ത്’ മന്ദിരത്തിലും ബിന്ദു കൃഷ്ണ തൈക്കാട് ഹൗസിലും ഒ.ജെ. ജനീഷ് മൻമോഹൻ ബംഗ്ലാവിലും താമസിക്കും.
ഘടകകക്ഷി നേതാക്കളുടെ വസതികളുടെ കാര്യത്തിലും അന്തിമ തീരുമാനമായി. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ‘ലെൻട്രസ്റ്റ്’ ബംഗ്ലാവ് ലഭിച്ചപ്പോൾ എൻ. ഷംസുദ്ദീന് ‘നെസ്റ്റ്’ ആണ് ലഭിച്ചത്. കെ.എം. ഷാജിക്ക് ‘പൗർണ്ണമി’യും പി.കെ. ബഷീറിന് ‘ഉഷസും’ വി.ഇ. അബ്ദുൾ ഗഫൂറിന് കവടിയാർ ഹൗസും ഔദ്യോഗിക വസതികളായി ലഭിച്ചു. മോൻസ് ജോസഫ് ‘പെരിയാറി’ലും സി.പി. ജോൺ ‘റോസ് ഹൗസി’ലും ഷിബു ബേബി ജോൺ ‘എസ്സെൻഡൻ’ ബംഗ്ലാവിലുമാകും ഇനി താമസിക്കുക. തർക്കങ്ങളെല്ലാം അവസാനിച്ചതോടെ വരും ദിവസങ്ങളിൽ തന്നെ മന്ത്രിമാർ പുതിയ വസതികളിലേക്ക് ഗൃഹപ്രവേശം നടത്തുമെന്നാണ് വിവരങ്ങൾ.

