വിടവാങ്ങിയത് ചങ്ങനാശ്ശേരിയിലെ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ നിറസാന്നിദ്ധ്യം

കോട്ടയം: അന്തരിച്ച കേരളാ കോൺഗ്രസ്സ് വൈസ് ചെയർമാൻ സാജൻഫ്രാൻസിസ് ചങ്ങനാശ്ശേരിയിലെ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ നിറസാന്നിദ്ധ്യമായിരുന്നു. സഹോദരനും മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ചെയർമാനുമായ സിഎഫ് തോമസിനെ പോലെ ചങ്ങനാശ്ശേരിയിലെ രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു സാജൻഫ്രാൻസീസ്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച വെളുപ്പിനെയാണ് സാജൻ അഞ്ചു വിളക്കിൻ്റെ നാട്ടിലെ ജനങ്ങളെ ദു:ഖത്തിലാക്കി വിടവാങ്ങിയത്.സംസ്കാരം 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ചങ്ങനാശ്ശേരി മെത്രോപ്പോലീത്തിൻ പള്ളിയിൽ നടക്കും.

വിദ്യാര്‍ത്ഥി നേതാവായി പൊതുപ്രവര്‍ത്തന രംഗത്തേയ്ക്കു കടന്നുവന്ന്‌ കഴിഞ്ഞ 45 വര്‍ഷമായി ചങ്ങനാശ്ശേരിയുടെ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന കറപുരളാത്ത മാതൃകാവ്യക്തിത്വത്തിന്റെ ഉടമയാണ്‌ സാജന്‍ ഫ്രാന്‍സിസ്‌. യാതൊരു
ഓദ്യോഗിക സ്ഥാനങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തില്‍പ്പോലും ചങ്ങനാശ്ശേരിയുടെ വികസനത്തിനുവേണ്ടി സാജന്‍ സാമൂഹ്യ
സാമുദായിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായിരുന്നു. അഴിമതിരഹിത പൊതുപ്രവര്‍ത്തനം സാജന്റെ മുഖമുദ്രയായിരുന്നു. 1970 ല്‍ചങ്ങനാശ്ശേരി എസ്‌.ബി ഹൈസ്‌കൂളില്‍ കെ.എസ്‌.സി. യൂണിറ്റ്‌ സ്ഥാപിച്ചുകൊണ്ട്‌ സംഘടനാ പാടവം തെളിയിച്ച സാജന്‍ ആ വര്‍ഷം തന്നെ കൂട്ടികളുടെ പ്രധാനമ്രന്രിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന്‌ കെ.എസ്‌.സി നിയോജകമണ്ഡലം പ്രസിഡന്റ്‌, ജില്ലാ പ്രസിഡന്റ്‌,സംസ്ഥാന സെക്രട്ടറി , യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന സെക്രട്ടറി, കേരളാ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌,സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലേക്കുയര്‍ന്നു. ഒടുവില്‍ പാര്‍ട്ടി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌,
ഉന്നതാധികാര സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കവേയാണ്‌ ലോകത്തോട്‌ യാത്രയായത്‌.
ചങ്ങനാശേരി നഗരസഭാദ്ധ്യക്ഷനെന്ന നിലയിലും കഴിവു തെളിയിച്ചു.

1985 തൊട്ട്‌ ചങ്ങനാശ്ശേരി താലൂക്ക്‌ കോ – ഓപ്പറേറ്റീവ്‌ ബാങ്ക് ഡയറകടര്‍ ബോര്‍ഡംഗം, വിവിധ കാലഘട്ടങ്ങളില്‍ കേരള കോണ്‍ഗ്രസ്‌ മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ,താലൂക്ക്‌ കോ -ഓപ്പറേറ്റിവ്‌ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം, എസ്‌.ബി. കോളേജ്‌ അലുമ്നി അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി, എസ്‌.ബി. കോളേജ്‌ സംരക്ഷണസമിതി കണ്‍വീനര്‍, ചങ്ങനാശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലര്‍, ചങ്ങനാശ്ശേരി വികസന സമിതി ചെയര്‍മാന്‍,ചങ്ങനാശ്ശേരി റെയില്‍വേ വികസനസമിതി ചെയര്‍മാന്‍, ചങ്ങനാശ്ശേരി റെയില്‍വേ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എന്നീ നിലകളില്‍ ശോഭിച്ച സാജന്‍ ഫ്രണ്ട്സ്‌ ഓഫ്‌ ചങ്ങനാശ്ശേരി ഇന്റര്‍ നാഷണല്‍ കൌണ്‍സില്‍ – ജര്‍മ്മന്‍ ചാപ്റ്റര്‍ ചങ്ങനാശ്ശേരിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഇന്റര്‍ നാഷണല്‍ കൌണ്‍സിലിന്റെ ക്യാഷ്‌ അവാര്‍ഡും പ്രശസ്തിപത്രവും ലഭിച്ചു. കേരളം, തമിഴ്നാട്‌, കര്‍ണാടക, ആന്ധ്ര പോണ്ടിച്ചേരി എന്നി സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന
സോണല്‍ യൂസേഴ്സ്‌ റെയില്‍വേ കണ്‍സർട്ടേറ്റിവി കമ്മിറ്റിയംഗം, തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ യൂസേഴ്‌സ്‌ കണ്‍സള്‍ട്ടേറ്റിവ്‌ കമ്മിറ്റിയംഗം, കേരള കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടേയേറ്റ്‌ അംഗം, ചങ്ങനാശ്ശേരി നിയോജകമണ്ഡലം വികസനസമിതി ചെയര്‍മാന്‍, വാഴപ്പള്ളി സെന്റ്‌ തെരേസാസ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്‌, തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ യൂസേഴ്സ്‌ കണ്‍സള്‍ട്ടേറ്റീവ്‌ കമ്മിറ്റിയംഗം. സോണല്‍ റെയില്‍വേ യൂസേഴ്‌സ്‌ കണ്‍സള്‍ട്ടേറ്റിവ്‌ കമ്മിറ്റിയംഗം,എസ്‌.ബി. കോളജ്‌ പി.ടി.എ. പ്രസിഡന്റ്‌ , സര്‍വ്വകലാശാല സെനറ്റ്‌ അംഗം, കെ.എസ്‌.ആര്‍.ടി.സി. ഉപദേശകസമിതിയംഗം, ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ അംഗം എന്നീ നിലകളിലും മാതൃകാപരമായ സേവനമാണ്‌ സാജന്‍ നല്‍കിയത്‌.

രാഷ്ര്രീയ പ്രവര്‍ത്തനത്തിനടയിലും പ്രകൃതിയോടുള്ള സാജന്റെ കരുതല്‍ ശ്രദ്ധേയമായിരുന്നു.മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും പാതയോരങ്ങളില്‍ വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും വികസനസമിതിയിലൂടെ നേതൃത്വം നല്‍കി. ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ മനോഹരമായ ചെടികള്‍കൊണ്ട്‌ ആകര്‍ഷകമാക്കി. സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ആ അവസ്ഥ നിലനിര്‍ത്തി കൊണ്ടുപോകുവാന്‍ അധികൃതര്‍ക്കായില്ല. പല പ്രധാന ട്രെയിനുകള്‍ക്കും ചങ്ങനാശേരിയില്‍ സ്റ്റോപ്പ്‌ അനുവദിച്ചുകിട്ടുന്നതില്‍ സാജന്റെ പോരാട്ടം നിര്‍ണ്ണായകമായിരുന്നു.

ചങ്ങനാശേരിയിലെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ഉന്നതരെയും യുവാക്കളെയും ആദരിക്കുന്നതില്‍ സാജന്‍ എന്നും മുന്‍പന്തിയിലായിരുന്നു.സമുദായ സൌഹൃദരംഗത്തും സാജന്റെ സാന്നിദ്ധ്യം സജീവമായിരുന്നു.

സഹോദരനായ സി.എഫ്‌. തോമസ്‌ എം.എല്‍.എ യോടും കേരളാ കോണ്‍ഗ്രസ്‌ നേതാക്കളായ കെ.എം. മാണി, ടി.എം. ജേക്കബ്‌, പി.ജെ. ജോസഫ്‌, പി.സി. തോമസ്‌ എന്നിവരോടുമൊപ്പം പാര്‍ട്ടിയുടെ നേതൃനിരയില്‍ സാജനുമുണ്ടായിരുന്നു.

ഭാര്യ: ഷേര്‍ളി സാജന്‍ ഫ്രാന്‍സീസ്‌, വാളംപറമ്പില്‍ ഹൗസ്‌ ഫാത്തിമാപുരം (അദ്ധ്യാപിക, വെരൂര്‍ എല്‍.പി. സ്കൂള്‍). മക്കള്‍; സാന്ദ്ര സാജന്‍ ഫ്രാന്‍സിസ്‌ (മാനേജര്‍, സൌത്ത്‌ ഇന്ത്യന്‍ ബാങ്ക്), സച്ചിന്‍ സാജന്‍ ഫ്രാന്‍സീസ്‌ (ഓഫീസര്‍, ഇസാഫ്‌ ബാങ്ക്), പരേതനായ സാവിയോ സാജന്‍ ഫ്രാന്‍സീസ്‌,സ്നേഹ സാജന്‍ ഫ്രാന്‍സിസ്‌ (എംകോം, ക്രിസ്തുജ്യോതി കോളേജ്‌, ചങ്ങനാശേരി). മരുമക്കള്‍; വില്‍സണ്‍ സി.ജെ. (ചുങ്കത്ത്‌ തൃശൂര്‍, സീനിയര്‍ മാനേജര്‍ സൌത്ത്‌ ഇന്ത്യന്‍ ബാങ്ക്;), റോസ്മി മരിയ ഡയസ്‌കരാഞ്ചിറ, പെരുവന്താനം (അദ്ധ്യാപിക ഗുഡ്ഷെപ്പേർഡ്‌, ചങ്ങനാശേരി)കൊച്ചുമക്കള്‍: മിഷേല്‍ മറിയം വില്‍സണ്‍.

( 27.08.2022) 2.30 ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം വസതിയിലെ ശുശ്രൂഷകള്‍ക്ക്‌
കാര്‍മ്മികത്വം വഹിക്കും.

സാജൻ ഫ്രാൻസീസിൻ്റ നിര്യാണത്തിൽ കേരളാ കോൺഗ്രസ്സ് ചെയർമാൻ പി.ജെ ജോസഫ്, വർക്കിംഗ് ചെയർമാൻ പി സി തോമസ്, അഡ്വ.മോൻസ് ജോസഫ് എംഎൽഎ, അഡ്വ. ജോയി എബ്രാഹം എക്സ് എം പി, അഡ്വ.തോമസ് ഉണ്ണിയാടൻ,കെ ഫ്രാൻസീസ് ജോർജ്ജ്, ജോണി നെല്ലൂർ, ഇ.ജെ ആഗസ്തി, ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞകടമ്പൻ എന്നിവർ അനുശോചിച്ചു.