സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതിയിൽ സർക്കാർ നിയന്ത്രണം ശക്തമാക്കി സഹകരണ നിയമം ഭേദഗതി ചെയ്യുന്നു

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതിയിൽ സർക്കാർ നിയന്ത്രണം ശക്തമാക്കി സഹകരണ നിയമം ഭേദഗതി ചെയ്യുന്നു. സ്ഥിരമായി ഭരണസമിതി അംഗമാകുന്നതിന് വിലക്കുണ്ടാകും. സഹകരണസംഘങ്ങളെക്കുറിച്ചുള്ള പരാതികളിൽ സർക്കാരിന് നേരിട്ട് അന്വേഷണം നടത്താൻ അധികാരം നൽകും. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളുടെ വായ്പവിവരങ്ങൾ പൊതുയോഗം മുമ്പാകെ എല്ലാവർഷവും അവതരിപ്പിക്കണം. സഹകരണ നിയമത്തിൽ സമൂലമാറ്റം നിർദേശിക്കുന്ന ബിൽ ഡിസംബർ അഞ്ചിന് തുടങ്ങുന്ന സഭാസമ്മേളനത്തിൽത്തന്നെ അവതരിപ്പിക്കും.
കരുവന്നൂർ സഹകരണ ബാങ്കിലുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് നിയമപരിഷ്കരണത്തിന് സർക്കാർ തയ്യാറായത്. ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് വായ്പത്തട്ടിപ്പ് നടത്തുന്നത് തടയാനുള്ള വ്യവസ്ഥ കൊണ്ടുവന്നത് ഇതുകൊണ്ടാണ്. ഇവരും ഇവരുടെ ബന്ധുക്കളും എടുക്കുന്ന വായ്പകൾ സംഘം പൊതുയോഗത്തിൽ പരസ്യപ്പെടുത്തണം. ഭാര്യ, ഭർത്താവ്, മക്കൾ എന്നിവരെയാണ് അടുത്ത ബന്ധുക്കളായി നിർവചിച്ചിട്ടുള്ളത്.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ
രജിസ്ട്രാർ നിശ്ചയിച്ച പരിധി മറികടന്ന് വായ്പ നൽകിയാൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർക്ക് പിഴ
വസ്തുവിന്റെ മൂല്യനിർണയം നടത്താൻ ഭരണസമിതി അംഗങ്ങൾക്ക് നൽകിയിരുന്ന അധികാരം എടുത്തുകളയും
വസ്തുക്കളുടെ മൂല്യനിർണയത്തിന് സഹ.സംഘം രജിസ്ട്രാർ അംഗീകരിച്ച പാനലിൽ സ്വതന്ത്ര വ്യക്തികളെ നിയമിക്കണം
അവർക്ക് മൂല്യനിർണയം നടത്താവുന്ന വായ്പ പരിധി, യോഗ്യത, മുൻപരിചയം എന്നിവ നിശ്ചയിക്കണം
അഴിമതിയോ ക്രമക്കേടോ കണ്ടെത്തിയാൽ അന്വേഷണം കഴിയുംവരെ ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ രജിസ്ട്രാർക്ക് അധികാരം നൽകും.
ക്രമക്കേട് നടത്തിയ ഭരണസമിതി അംഗം രണ്ടുടേം മത്സരിക്കുന്നതിനുള്ള വിലക്ക് ഒരു ടേം ആക്കും.
ഭരണസമിതിയിൽ അംഗങ്ങൾക്ക് ടേം വ്യവസ്ഥ. രണ്ടുതവണയിൽ കൂടുതൽ ഒരാൾക്ക് തുടരാനാകില്ല.
ഭരണസമിതിയിൽ വിദഗ്ധർ നിർബന്ധമാക്കും. തിരഞ്ഞെടുക്കപ്പെട്ട് ആറുമാസത്തിനുള്ളിൽ വിദഗ്ധരെ ഉൾപ്പെടുത്തിയില്ലെങ്കിൽ സർക്കാരിന് നേരിട്ട് നോമിനേറ്റ് ചെയ്യാം
സംഘത്തിന്റെ ബൈലോയിൽ രജിസ്ട്രാർക്ക് നിർബന്ധിത ഭേദഗതി കൊണ്ടുവരാം