ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ കുറഞ്ഞവില മദ്യം കിട്ടാനിന്നു പരാതി

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ കുറഞ്ഞവില മദ്യം കിട്ടാനില്ലെന്ന പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്ത്. 150 രൂപ മുതല്‍ 250 രൂപ വരെ മദ്യം വാങ്ങിയിരുന്നവർക്ക് ഇപ്പോള്‍ 500 രൂപക്ക് മുകളില്‍ വിലയുള്ള മദ്യം വാങ്ങേണ്ട സാഹചര്യമാണ്. കഴിഞ്ഞ കുറച്ചു ദിവസമായി പലയിടത്തും ഈ സ്ഥിതിയാണുളളത്. സ്റ്റോക്ക് എത്താത്തതാണ് കാരണമെന്ന ധാരണയിലായിരുന്നു വരിയില്‍ നിന്ന് കൗണ്ടറില്‍ എത്തിയ പലരും ആദ്യദിവസം ധരിച്ചിരുന്നത്.എന്നാല്‍ അടുത്ത ദിവസവും സ്ഥിതി തുടര്‍ന്നതോടെ ചിലര്‍ പ്രതികരിച്ചു തുടങ്ങി. വരുന്നവരിലധികവും കീശയിലുള്ള കാശു തികയാതെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു മടങ്ങുകയാണ് ഇപ്പോള്‍. കറുകച്ചാൽ, പള്ളിക്കത്തോട്, ചങ്ങനാശ്ശേരി അടക്കം കോട്ടയം ജില്ലയില്‍ മറ്റിടങ്ങളിലും സ്ഥിതി വിഭിന്നമല്ല. കൂടിയ മദ്യം വില്‍പ്പന നടക്കുന്നതിനു വേണ്ടി മനഃപൂര്‍വ്വം കുറഞ്ഞ മദ്യം ക്ഷാമം വരുത്തുന്നതാണ് എന്നാണു ഉപഭോക്താക്കള്‍ പറയുന്നത്. ബിവറേജ് ഗോഡൗണിലും ഔട്ട്‌ലെറ്റുകളിലും കുറഞ്ഞ വിലയുള്ള മദ്യം സ്റ്റോക്ക് ഇല്ലാത്തതിനാലാണ് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയാത്തതെന്നാണ് ജീവനക്കാര്‍ പറയുന്നത്. നാട്ടില്‍ എന്തിനും തീ വില എന്ന അവസ്ഥക്ക് ഒപ്പം കൃത്രിമ ക്ഷാമം ഉണ്ടാക്കി കുറഞ്ഞ വില മദ്യങ്ങളുടെ വിലകൂട്ടാനുള്ള ഗൂഢ നീക്കമാണ് എന്നും ഉപഭോക്താക്കള്‍ പറയുന്നു.