പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട  പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവ്. പേരറിവാളനെ മോചിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിട്ടും ഇനിയും തടവില്‍ പാര്‍പ്പിക്കാനാവില്ലെന്ന കോടതി വ്യക്തമാക്കി.ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് പേരറിവാളന്റെയും, അമ്മ അര്‍പുതം അമ്മാളിന്റെയും ഹര്‍ജികളില്‍ വിധി പറഞ്ഞത് ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമാണ് മോചനം.  ശിക്ഷിക്കപ്പെട്ട മുപ്പതു വര്‍ഷത്തിനു ശേഷമാണ് പേരറിവാളന്റെ മോചനം. പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് മന്ത്രിസഭയുടെ തീരുമാനത്തിന് ഗവര്‍ണര്‍ എന്‍ എന്‍ രവി അംഗീകാരം നല്‍കിയിരുന്നില്ല. ഇക്കാര്യം രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. മന്ത്രിസഭ എല്ലാ വശങ്ങളും പരിശോധിച്ചാണ് പേരറിവാളന്റെ മോചനത്തില്‍ തീരുമാനമെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്ക് ഇക്കാര്യം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. LTTE നേതാവ് ശിവരശന് രാജീവ് ഗാന്ധി വധിക്കുന്നതിനായി ബോംബ് നിര്‍മ്മിക്കാൻ ബാറ്ററികള്‍ എത്തിച്ചുകൊടുത്തതാണ് പേരറിവാളനെതിരെയുള്ള കുറ്റം. കേസില്‍ പത്തൊൻപതു വയ്യസ്സുമാത്രം ഉണ്ടായിരുന്ന പേരറിവാളന് ആദ്യം വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി ജീവപര്യന്തം കഠിനതടവായി ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.

Leave a Reply