സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ: ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദേശീയ പാതാ റോഡുകളും സംസ്ഥാന പാതകളും നന്നാക്കാത്ത ഉദ്യോഗസ്ഥ നിലപാടിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. റോഡുകളിലെ കുഴിയടക്കണമെങ്കിൽ – കെ റോഡ് –എന്ന് പേരിടണോയെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഹസിക്കുകയും ചെയ്തിരുന്നു. സംസ്ഥാന റോഡുകൾ നന്നാക്കാൻ വേഗത്തിലുളള നടപടി സ്വീകരിച്ചുവരികയാണെന്ന് സർക്കാർ മറുപടി നൽകിയിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികളും സർക്കാർ ഇന്ന് അറിയിക്കും.
നിർമാണം നടത്തി ആറുമാസത്തിനകം റോഡ് പൊട്ടിപ്പൊളിഞ്ഞാൽ വിജിലൻസ് കേസെടുക്കുകയാണ് വേണ്ടതെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. കൊച്ചി കോര്പറേഷൻ പരിധിയിലേതടക്കം നിരവധി റോഡുകൾ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്പോഴാണ് ഹൈക്കോടതിയുടെ വിമർശനം.