തെരുവുനായ്ക്കളെ കൊല്ലാൻ അനുമതിയില്ല
ന്യൂഡൽഹി: ആക്രമണകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ അതതു സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾക്കു മുന്പാകെ ഉന്നയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ തെരുവുനായ ആക്രമണം തടയുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ അടുത്ത വർഷം ഫെബ്രുവരിയിൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കും.
അക്രമകാരികളായ തെരുവുനായകളെ കൊല്ലാൻ അനുവദിക്കണമെന്ന ആവശ്യം ഇപ്പോൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
തെരുവുനായകളെ വന്ധ്യംകരണം നടത്താൻ കുടുംബശ്രീ യൂണിറ്റുകൾക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കു നീക്കണമെന്നു സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരേ പ്രത്യേക അനുമതി ഹർജി നൽകാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിന് കേരള ഹൈക്കോടതിയിൽ ജസ്റ്റീസുമാരായ ജയശങ്കർ നന്പ്യാർ, ഗോപിനാഥ് മേനോൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്ന് സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ ഈ ബെഞ്ചിനു പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.